25/12/2022

ക്രിസ്തുമസ്

 കേരളത്തിലെ പള്ളികളിൽ ഞാൻ കണ്ടിട്ടില്ലാത്തതും മൈലാപ്പൂർ, സെന്റ് തോമസ് മൗണ്ട് യാത്രയിൽ കണ്ടതുമായ ഒരു പെയിന്റിംഗ് ആണ് ഔർ ലേഡി ഓഫ് എക്സ്പെക്റ്റേഷൻ. യൂറോപ്പിലെ  ചില പള്ളികളിൽ ഈ പെയിന്റിംഗ് ഉണ്ടു താനും. ഗർഭിണിയായ കന്യാമറിയം ആണ് ഈ പ്രതിമയിൽ ഉള്ളത്.ഈ ചിത്രത്തിൽ ഗർഭിണിയായ കന്യാമറിയം പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. വായിക്കുന്ന ഈ അമ്മയാണ് മകന്റെ ആദ്യ ഗുരു.വചനത്തെ വഹിച്ചവൾ /അറിവിൽ നിറഞ്ഞവൾ. സമൂഹത്തിന്റെ സാമാന്യ സാമൂഹ്യ പാഠങ്ങളെ അതിജീവിച്ചവൾ. കാലിത്തൊഴുത്തു മുതൽ കാൽവരി വരെ പുത്രനെ /വചനത്തെ പിന്തുടർന്നവൾ. നിസ്സാരമല്ല ആ വഴിയാത്ര. തിരുപ്പിറവിയിൽ ഈ അമ്മയെ ഓർക്കാതിരിക്കാൻ ആവതില്ല.

  ദിവ്യ ശിശുവിനെ ദേവാലയത്തിൽ ആദ്യമായി കൊണ്ടുവന്നപ്പോൾ ആ കുഞ്ഞിനെ കൈയിലെടുത്ത് വയോ വൃദ്ധനായ ശീമോൻ ആനന്ദം നിറഞ്ഞു തുളുമ്പി പറയുന്ന വാക്കുകളിൽ പക്ഷെ ആ ശിശുവിന്റെ അമ്മയോട് പറയുന്നവ മാത്രം അതീവ സങ്കടം നിറയ്ക്കുന്നവയാണ്. ഒരു വാൾ നിന്റെ ഹൃദയത്തെ പിളർത്തും എന്ന വാക്കുകൾ ഏതമ്മയുടെ മനസ്സാണ് വ്യഥിതമാക്കാത്തത്. എങ്കിലും അറിവു നിറഞ്ഞവളായ ആ അമ്മ അതിനെയും ഉൾക്കൊണ്ടു. ഈ ക്രിസ്തുമസിൽ എന്തു കൊണ്ടോ വാളാൽ  പിളർന്ന നെഞ്ചകവുമായി മറിയം കൂടെ നടക്കുന്നു. അജ്ഞാനവും അധികാര ഗർവും സ്നേഹരാഹിത്യവും എവിടെയും വിശ്വാസത്തേയും സമാധാനത്തെയും മുറിപ്പെടുത്തുമ്പോൾ വായിക്കുന്ന /ജ്ഞാനം പകരുന്ന അമ്മമാർ ധാരാളം ഉണ്ടാകട്ടെ. അവരുടെ കൈകൾ വഹിക്കുന്ന കുഞ്ഞുങ്ങൾ അന്ധകാരം വന്നു മൂടാൻ തിടുക്കപ്പെടുന്ന കാലത്ത് വെളിച്ചമായി തീരട്ടേ. ആ അമ്മയ്ക്കും മകനും സംരക്ഷണവും സ്നേഹവുമായി വഴിയേറെ കൂടെ തളരാതെ നടന്ന ഗൃഹനാഥനായ ജോസഫ് എല്ലാ പുരുഷന്മാർക്കും മാതൃകയാവട്ടെ. എങ്കിൽ മാത്രമേ പുൽക്കൂടും ഉണ്ണീശോയും ക്രിസ്തുമസ് ദിനം കഴിഞ്ഞും കൂടെ ഉണ്ടാവൂ.


(ഈ കുറിപ്പെഴുതാൻ പ്രേരണ അവിനാശ് ആണ് )

16/05/2011

വേനൽ മഴ

ഒരു മണത്തിനു ശരീരഞരമ്പുകളെ ഉണർത്താൻ പറ്റുമെങ്കിൽ അതു വേനൽ മഴയുടെ മണത്തിനാണ്‌.മണ്ണിനെ നനച്ചും നീറ്റിയും നിറച്ചും പെയ്യുന്ന വേനൽ മഴയുടെ മണം മണ്ണിന്റെ മദഗന്ധമാണ്‌.നമ്മൾ ക്ഷീണിച്ചും തളർന്നും പ്രായമായും ഇരിക്കുകയാണെങ്കിൽപോലും ഈ മണം നമ്മെ ഉന്മേഷഭരിതരാക്കും. ആദ്യ മഴത്തുള്ളികളിൽ മണ്ണൊന്നൊന്നായി ചുരുണ്ടു വരും,ആവി വരും,പിന്നെ മഴത്തുള്ളികൾ വരുന്നതിനനുസരിച്ചു വീർക്കും,നനയും,നിവരും.മണ്ണിന്റെയും മഴയുടെയും വികാരഭരിതമായ ചേർച്ചയിലെ വേർപ്പും വീർപ്പും ആനന്ദവും വേനൽ മഴയിൽ മണതറിയാം.

01/03/2011

ഇന്ദ്രന്മാര്‍ കേരളത്തില്‍

ഇന്ദ്രന്മാര്‍ കേരളത്തില്‍

സൗമ്യയുടെ  മരണം പ്രതിഷേധത്തിനും ധാര്‍മികരോഷത്തിനും വഴി തുറക്കുമ്പോള്‍ മലയാളി കപടസദാചാരത്തിന്‍റെ ഉടുപ്പുകള്‍  മാറ്റി സ്വന്തം ശരീരത്തിലേക്കും  മനസിലേക്കും അനുഭൂതികളിലേക്കും വിമര്‍ശത്മകമായി ഒന്ന് ഉറ്റുനോക്കുന്നത് നന്നായിരിക്കും . മറ്റൊരുവളുടെ ശരീരത്തെ കണ്ണുകൊണ്ടും വിരല്‍കൊണ്ടും ലിംഗംകൊണ്ടും  ഉറ്റുനോക്കുന്നതിനു മുന്പായിരിക്കട്ടെ  ഇത്. ആ പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരനായ കുറ്റവാളിക്ക് കൃത്യമായ ശിക്ഷകിട്ടുന്നതിനു വേണ്ടുന്ന അന്തരീക്ഷം സ്രിഷ്ടിക്കുന്നതിനോടൊപ്പം ഒരു ലൈംഗിക കുറ്റവാളിയുടെ സുക്ഷ്മശരീരം തന്നിലുണ്ടോ എന്ന് ഓരോ പുരുഷനും പരിശോദിക്കുക. സഹസ്രലിംഗത്വം ഇന്ദ്രന് കിടിയ ശാപമാണ്. എന്നാല്‍ , മലയാളി അതൊരു വരമായി വളര്‍ത്തിയെടുത്തിരികുന്നു. കണ്ണിലും വിരലിലും രസനയിലും എല്ലാം ലിംഗവും പേറി നിരത്തിലോ ബസിലോ പാര്‍ക്കിലോ വനിതാഹോസ്റ്റലിനു മുന്നിലോ ട്രെയിനിലോ തോഴിലെടുത്തോ അവതരിക്കുന്ന അഭിനവ ഇന്ദ്രന്മാരെ മലയാളി സ്ത്രീ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.

കൊടിച്ചി

കൊടിച്ചി

കല്ലെടുക്കനോങ്ങുമ്പോള്‍
മോങ്ങിത്തിരിഞ്ഞു
വാലെടുത്ത് ഇടുപ്പില്‍ത്തിരുകി
വളവില്‍ മറഞ്ഞ്
പേടിച്ച് ഉടലു വളച്ച്
ഓടിയോടിപ്പാഞ്ഞു
കൊടിച്ചി.
പേടി പാടകെട്ടിയ കണ്ണുകള്‍
കൂമ്പി മയങ്ങി
നിരയൊത്ത മുലകള്‍
കടിച്ചു കുടിക്കും
കിടാങ്ങളില്‍  കനിവു പൂണ്ട്
ഉപ്പായലിഞ്ഞു
കൊടിച്ചി.
വരല്‍ ഞൊടിക്കുമ്പോള്‍
വാലാട്ടി,
കാല് വിറച്ച്, കാലൂന്നി
നിവര്‍ന്ന്
കിടക്കയില്‍ മലര്‍ന്ന്
കിതപ്പുകള്‍ മണത്തു
കൊടിച്ചി.

25/02/2011

കടലാസു വഞ്ചി

കടലാസു വഞ്ചി 

ഒരുറക്കത്തില്‍
പ്പോലും
നിറയാത്ത  സ്വപ്നം.
അനശ്വരപ്രണയങ്ങള്‍
നമുക്കു പിറക്കാനും
നടക്കാനും
ഈ നടപ്പുവഴി
മാത്രമായിരിക്കെ
നന്നു തകര്‍ച്ചകള്‍
പ്രേമിക്കുന്നു
നശ്വരതയെ
നിനച്ചിരിയാതെ
നട്ടുനനച്ചും
നശിപ്പിച്ചും
കൂടെപ്പോരുമീ
നശ്വരത .
അനശ്വര ചുംബനങ്ങള്‍
വാഴ്വിന്‍റെ
പായ്മരവും  കെട്ടി
കടല്‍സഞ്ചാര
ത്തിനിറങ്ങുമ്പോള്‍
നശ്വരമീ
കടലാസുവഞ്ചി
ചിരിക്കുന്നു .
തുഴ തകരുമ്പോള്‍
മുങ്ങിനിവരുമ്പോള്‍ 
ഒരു നിമിഷത്തിലൊരു
പിടച്ചില്‍
നശ്വരതയുടെ
തിരുശേഷിപ്പ്.

23/02/2011


മറക്കുമ്പോള്‍

നിന്‍റെ
നഗരത്തില്‍വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിന്‍റെ
ചുംബനത്തില്‍‍നിന്നു
എന്‍റെ ശ്വാസത്തെ തിരിച്ചെടുക്കലാണ്
ഒരു ജനനമരണത്തില്‍ ‍
നമുക്കെത്ര
ജന്മമരണ നദീ
സ്നാനങ്ങള്‍ ‍
നാമൊരിക്കലും
തനിച്ചല്ലെന്ന
ഉഭയമന്ത്രപ്പെരുക്കത്തിലെത്ര
കനലാഴി കടക്കല്‍ ‍
നിന്‍റെ
നഗരത്തില്‍‍വന്ന്
നിന്നെ
കാണാതെ മടങ്ങുക
നിന്‍റെ
ശ്വാസത്തില്‍‍ നിന്ന്
എന്‍റെ
ജീവനെ തിരിച്ചെടുക്കലാണ്
നിന്നില്‍
മുങ്ങി നിവരുന്നേരമെല്ലാം
ഒരു പിടി
കടലുപ്പുമായി
പിന്‍വാങ്ങുമീ
തിരയിളക്കങ്ങളല്ലോ
പകലറുതികള്‍.
സഹശയനത്തിലിരവ്‌
മന്ത്രിപ്പതു
ജ്വലനമന്ത്രങ്ങളത്
കേള്‍പ്പാന്‍
നമുക്കൊരേ
നാഗകര്‍ണ്ണമൂലങ്ങള്‍
നിന്‍റെ
നഗരം കാണാന്‍
ഇനി വരാതിരിക്കുക
മറവിയാണ്
മൃതജന്മത്തിന്നൊടുവില്‍
ഒരിക്കല്‍
മരിക്കയാണ്
ഓരോ മറവിയും
ഓര്‍മ്മപ്പെടുത്തലിന്‍
ചവര്‍പ്പു
രുചിക്കുവോളം
നിന്നിലെ
ഞാന്‍ മറയുവോളം

19/02/2011

ഒറ്റമഴ



ഒറ്റ മഴ
മുറിഞ്ഞ ചുംബനംപോല്‍
വിതുമ്പി നില്‍ക്കുന്നു.
ആദ്യ ചുംബനംപോല്‍
ഉണര്‍ന്നു പെയ്യുന്നു.
ചുoബനപ്പെരുക്കങ്ങളില്‍
ഉറഞ്ഞുന്മ്ത്തമാകുന്നു .
കലഹാനന്തര ചുംബനംപോല്‍
കുനുകുനെ പെയ്യുന്നു.
വിരഹപൂര്‍വ്വ ചുംബനംപോല്‍
കിനിഞ്ഞു തോരുന്നു.
രഹസ്യ ചുംബനംപോല്‍
പിടഞ്ഞു മാറുന്നു.